മലപ്പുറം: വീട് കുത്തി തുറന്ന് പണവും സ്വർണവും കവർന്നു. വീട്ടുകാർ കല്യാണത്തിന് പോയ തക്കത്തിന് ആയിരുന്നു മോക്ഷണം. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. മുംബെയിൽ ബിസിനസ് നടത്തുന്ന സലീം ബാവ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് കുടുംബസമേതം ബന്ധുവീട്ടിൽ കല്യാണത്തിന് പോയത്.
പുലർച്ചെ രണ്ടേകാലോടെ തിരിച്ച് ഗേറ്റ് തുറന്ന് കാർ മുറ്റത്തെത്തുമ്പോൾ മോഷ്ടാക്കൾ ഓടിപ്പോകുന്ന ശബ്ദം കേട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. കമ്പിപ്പാരയും ഉളിയും വാതിലിനു സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ച അഞ്ച് പവൻ ആഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷിടിച്ചിട്ടുണ്ട്.
വീടിലെ അലമാരകളും മുറികളും സാധനങ്ങൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലാണ്. മോഷ്ടാക്കൾ ബൈക്ക് തള്ളി 12 മണിയോടെ എത്തുന്നതും ഹെൽമറ്റ് ധരിച്ച ഒരാൾ കൈയിൽ സാധനവുമായി രണ്ട് മണിയോടെ തിരിച്ച് പോകുകയും ചെയ്യുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഹനീഫയും മലപ്പുറത്തു നിന്ന് ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. പൊലീസ് നായ വീട്ടിൽ നിന്ന് മണം പിടിച്ച് തങ്ങൾ പടി വരെ ഓടി. അന്വേഷണച്ചുമതല വേങ്ങര എസ് ഐ, സി സി രാധാകൃഷ്ണനാണ്.