തിരുവനന്തപുരം : കോളേജിൽ സംഘർഷം സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെ എതിർ പാർട്ടിയുടെ കൊടിമരം പിഴുതെടുത്ത് തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോ കോളജ് അദ്ധ്യാപകർക്ക് നേരെ എസ്എഫ്ഐ ആക്രമണം. എസ്‌എഫ്ഐക്കാർ ആക്രമിച്ചെന്നാരോപിച്ച് അദ്ധ്യാപിക വി.കെ. സഞ്ജു രംഗത്തുവന്നു. കോളേജിലെ പ്രവർത്തകരെ കൂടാതെ പുറത്തുനിന്നുള്ളവരും സംഘടിച്ചെത്തിയെന്നും ഫാനും ലൈറ്റും ഓഫാക്കി 10 മണിക്കൂറോളം മുറിക്കുള്ളിൽ പൂട്ടിയിട്ടുവെന്നും അദ്ധ്യാപിക പറഞ്ഞു. കയ്യിലും കഴുത്തിലും പരുക്കേറ്റെന്നും അദ്ധ്യാപിക വ്യക്തമാക്കി.
തൊട്ടുപിന്നാലെ ലോ കോളജിലെ എസ്എഫ്ഐ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് നോക്കി നില്‍ക്കെ എതിർപാർട്ടിയുടെ കൊടിമരം പിഴുതെടുത്തശേഷം തീയിടുകയായിരുന്നു. സംഭവത്തിൽ പങ്കാളികളായ 24 എസ്എഫ്ഐക്കാരെ സസ്പെന്‍ഡ് ചെയ്തതിന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ അർധരാത്രിവരെ അദ്ധ്യാപകരെ ഒന്‍പത് മണിക്കൂര്‍ പൂട്ടിയിടുകയായിരുന്നു.
ശാരീരിക കയ്യേറ്റങ്ങളിൽ ചില അദ്ധ്യാപകർക്കു പരുക്കേറ്റിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിന്റെ 10 മീറ്റർ മാറി പൊലീസ് വാഹനം ഉണ്ടായിരുന്നെങ്കിലും അക്രമത്തിൽ പോലീസ് കണ്ണടക്കുകയാണ് ചെയ്തത്.
വനിതാ ഹോസ്റ്റലിനു മുന്നിൽ എസ്എഫ്ഐയുടെ ബോർഡ് വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എസ്എഫ്ഐയ്ക്കും എതിർപാർട്ടിക്കും ബോർഡ് വയ്ക്കാനുള്ള അനുവാദം നൽകി . തുടർന്ന് എതിർപാർട്ടി വച്ചിരുന്ന ബോർഡുകളും കൊടികളും കൊടിമരവുമാണ് എസ്എഫ്ഐ തകർത്തത്.