തിരുവനന്തപുരം: വയോധിക മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പോലീസ് ഇന്ന് തെളിവെടുക്കും. പ്രതി ആദം അലിയെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. നിലവിൽ ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.
കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും ഇനി കണ്ടെത്താനുള്ളത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും അവരിൽ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങളുമാണ്. ഇത് കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദം അലി തനിച്ചാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും അവിടെയുണ്ടായിരുന്ന കിണറിലേക്ക് തള്ളിയിട്ടതും. കൂടുതൽ ചോദ്യം ചെയ്യൽ നടത്തിയാൽ മാത്രമേ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനാകൂ.