വയനാട്: വിവാദ ചിത്രമായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദമറിയിച്ച് താമരശേരി രൂപത കെസിവൈഎം യൂണിറ്റ്. ഈ ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെക്കപ്പെടുകയാണെന്ന് കെസിവൈഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.
‘2023-ൽ പുറത്തിറങ്ങിയ ദ കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചു വെക്കപ്പെടുകയാണ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ച് പറഞ്ഞിടത്ത് ഒരു സമുദായത്തെയോ, വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിംഗുകളെ തുറന്ന് കാണിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നതെന്ന്’ കെസിവൈഎം ചോദിച്ചു.
രാജ്യത്ത് നിശബ്ദമായി പെരുകുന്ന ഇത്തരം ഹിഡൻ അജണ്ടയുടെ വക്താക്കളെ തിരിച്ചറിയാനുള്ള മുൻകരുതൽ വിദ്യാർത്ഥികളിലും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയുടെ ഇടുക്കി രൂപത സുവിശേഷോത്സവ വേളയിൽ “ദ കേരള സ്റ്റോറി” പ്രദർശിപ്പിച്ചത് വലിയ ചർച്ചയാവുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്‌ക്ക് അഭിനന്ദനങ്ങൾ. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.