ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനൊരുങ്ങുകയാണ് ഭാരതം. ഭാരതവും റഷ്യയും സംയോജിതമായി രൂപകൽപന ചെയ്ത ബ്രഹ്മോസ് മിസ്സൈലുകളുടെ, ഫിലിപ്പൈൻസിലേക്കുള്ള ആദ്യ ഘട്ട കയറ്റുമതിക്കാണ് ഭാരതം ഒരുങ്ങുന്നത്. തെക്കൻ ചൈനാ കടലിൽ ചൈനയുമായുള്ള നിരന്തര സംഘട്ടനത്തെ എതിർക്കാൻ ഇത് ഫിലിപ്പൈൻസിനു മുതൽക്കൂട്ടാകും എന്ന വസ്തുത കൂടെ ചേർത്ത് വായിക്കുമ്പോൾ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന ഇരട്ട സന്തോഷത്തിലാണ് രാജ്യം. 375 മില്യൺ അമേരിക്കൻ ഡോളറിന്റെ ഈ ഡീൽ സ്വാതന്ത്രാനന്തര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കരാറാണ്. തെക്കൻ ചൈനാ കടലിൽ ചൈനയുമായി നിരന്തര സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫിലിപ്പൈൻസ് മറൈനുകൾക്കാണ് ഭാരതം ബ്രഹ്മോസ് മിസൈൽ നൽകുന്നത്. ഇതാദ്യമായാണു തന്ത്രപരമായി വൻ മൂല്യമുള്ള ഒരായുധം ഭാരതം കയറ്റുമതി ചെയ്യുന്നത്. അതേസമയം, 300 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള മിസൈൽ, ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ ശത്രുക്കൾക്ക് അതിന്റെ ദിശ തടസ്സപ്പെടുത്താൻ വളരെയധികം പ്രയാസമുള്ള മിസൈലാണ് ബ്രഹ്മോസ്. വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്മോസിന്റെ ഗുണം.
ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും കഴിയും. മിസൈലുകളുടെയും ലോഞ്ചറുകളുടെയും മൂന്ന് ബാറ്ററികൾ വിൽക്കുന്നതിനുള്ള ബ്രഹ്മോസ് കരാർ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ ഒരു വഴിത്തിരിവായാണ് കണക്കാക്കുന്നത്. കൂടാതെ ഇന്തോ-റഷ്യൻ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഭാവിയിൽ ഫിലിപ്പീൻസ് നാവികസേനയ്ക്ക് വിൽക്കാനുള്ള സാധ്യത ഇതോടു കൂടി തുറന്നു കിട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് രണ്ട് ഗൾഫ് രാജ്യങ്ങളും രണ്ട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും ഇന്ത്യയുമായി ആയുധ വ്യാപാരം സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. ബ്രഹ്മോസിന് പുറമെ തദ്ദേശീയമായി രൂപകല്പന ചെയ്ത ആകാശ് മിസൈലുകളും , തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ തുടങ്ങിയവയും വിപണനം ചെയ്യാൻ ഭാരതത്തിന് കഴിയും. ഇതോടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണമേൽക്കുന്നത് വരെ, ആയുധ ഇറക്കുമതി രാജ്യക്കാർ ആയിരുന്ന ഭാരതം ഇന്ന് ലോകത്തിലെ തന്നെ വലിയ ആയുധ ഉത്പാദകർ ആയി മാറിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യൂറോപ്പ്യൻ രാജ്യമായ അർമേനിയ ഭാരതത്തിൽ നിന്നും ആകാശ് മിസൈലുകൾ വാങ്ങാനുളള കരാറൊപ്പിട്ടത്.