എറണാകുളം :കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മാതാപിതാക്കളെ സഹായിക്കാനായി റോഡരികിൽ പേന കച്ചവടം നടത്തിയ കുട്ടികളെ പിടികൂടി ശിശുഭവനിലാക്കിയ സംഭവത്തിൽ ഒടുവിൽ ഹൈക്കോടതി ഇടപെട്ടു. നവംബർ 29 മുതൽ എറണാകുളം പള്ളുരുത്തിയിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന ഏഴും ആറും വയസ്സുള്ള ഉത്തരേന്ത്യൻ സ്വദേശികളായ ആൺകുട്ടികളെ കോടതി ഇടപെട്ട് മോചിപ്പിച്ചു.
റോഡരികിൽ മാലയും വളയും വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്ന ഡൽഹി സ്വദേശികളുടെ മക്കളാണ് ഇവർ. മാതാപിതാക്കളെ സഹായിക്കാനായി റോഡിൽ പേനയും മറ്റും വിൽക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് ചോദിച്ചുകൊണ്ടാണ് കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുൺ കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയക്കാൻ ഉത്തരവിട്ടത്. അഭിഭാഷകനായ മൃണാളിന്റെ സഹായത്തോടെയാണ് കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയിലെത്തിയത്. കുട്ടികളുടെ ശരിയായ മാതാപിതാക്കളാണോ ഇവർ എന്നതടക്കമുള്ള സംശയങ്ങൾ ശിശുക്ഷേമ സമിതി ഉന്നയിച്ചു . ഇതിനു മറുപടിയെന്നോണം ഹർജിക്കാരെയും ഇവർക്ക് താമസിക്കാൻ ലോഡ്ജ് വാടകയ്‌ക്ക് നൽകിയ ആളെയും കോടതിയിൽ നേരിട്ട് ഹാജരാക്കി.
എറണാകുളം സെൻട്രൽ പോലീസാണ് കുട്ടികളെ പിടികൂടി ഷെൽട്ടർ ഹോമിലാക്കിയത്. രക്ഷിതാക്കൾ ഷെൽട്ടർ ഹോമിലെത്തിയെങ്കിലും കുട്ടികളെ കാണിക്കാൻ പോലും തയ്യറായിരുന്നില്ല. കുട്ടികൾ ശരിയായരീതിയിൽ വളരാൻ അവരുടെ സംസ്‌കാരത്തിനനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും അതിനാൽ ഡൽഹിയിലെ ശിശുക്ഷേമസമിതിക്ക് കൈമാറാൻ തീരുമാനിച്ചതായുമാണ് ശിശുക്ഷേമ സമിതി അറിയിച്ചത്. എന്നാൽ കുട്ടികളെ മോചിപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.