കൊച്ചി : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് തിരിച്ചടി. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഫ് സ്ഥാനാർഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായ എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഇന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ചില വാദങ്ങൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.ജി.അജിത് കുമാർ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വരാജിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് തടസവാദവുമായി കോടതിയെ സമീപിച്ച കെ.ബാബുവിന് ഇതോടെ കേസിൽ കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.
കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്തിയെന്നും വോട്ട് അഭ്യർത്ഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.