തൃശ്ശൂര്‍: രണ്ട് വർഷമായി കാത്തിരുന്ന തൃശ്ശൂർ പൂരം ഇന്ന്. പൂരത്തിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥ ക്ഷേത്രത്തിലെത്തും. കൂടാതെ ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായാണ് പൂരം ചടങ്ങുകൾ നടക്കുന്നത്.
നിലവിൽ 4000 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് പൂരസ്ഥലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെമ്പുക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും. തുടർന്ന് പതിനൊന്നരയോടു കൂടി മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും.
ഇക്കുറി മുൻ വർഷത്തേക്കാൾ വിപുലമായ സുരക്ഷയാണ് തൃശൂര്‍ പൂരത്തിനൊരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാഴ്‌ച്ചയ്‌ക്ക് സാക്ഷിയായത്.