ഗാങ്‌ടോക്ക്: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച 16 ധീര സൈനികർക്ക് സൈന്യം ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലെത്തിക്കുമെന്ന് സിക്കിം ഡിജിപി വ്യക്തമാക്കി. തുടർന്നാകും വീരോചിതമായ അന്തിമോപചാരങ്ങൾ അർപ്പിക്കുക.
കഴിഞ്ഞ ദിവസമാണ് ആർമിയുടെ ട്രക്ക് അപകടത്തിൽപ്പെട്ടത്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 130 കിലോമീറ്റർ മാറി, ഇന്ത്യ-ചൈന അതിർത്തിക്കടുത്ത് വച്ച് സൈമനികർ സഞ്ചരിച്ച ട്രക്ക് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് കടക്കുന്നതിനിടെ ട്രക്ക് നൂറിലധികം അടി താഴ്ചയുള്ള മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് പൂർണമായി തകർന്നു.
അപകടത്തിൽ 16 സൈനികർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.നാല് പേരെ പരിക്കുകളോടെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും ഉൾപ്പെടുന്നു . പാലക്കാട് മാത്തൂർ ചെങ്ങണിയൂർകാവ് സ്വദേശി വൈശാഖാണ് വീരമൃത്യു വരിച്ചത്.