തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ. പറഞ്ഞതിൽ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ല. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സൗന്ദര്യം വേണം. കറുത്തവർ മേക്കപ്പ് ചെയ്ത് വൃത്തിയാക്കണം. മേക്കപ്പിട്ടാണ് പല കുട്ടികളും രക്ഷപ്പെടുന്നത്.
മാദ്ധ്യമപ്രവർത്തകരോടും വളരെ മോശമായ രീതിയിലായിരുന്നു സത്യഭാമ ജൂനിയർ പ്രതികരിച്ചത്. തല്ലിവിട്ടാൽ പോലും പോകാത്ത കൂട്ടരാണെന്നും വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തരെ അവർ അധിക്ഷേപിച്ചു.
മോഹിനിയാട്ടം കളിക്കുന്നവർ മോഹിനി ആയിരിക്കണം,. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങൾ സൗന്ദര്യമുള്ളവരാകണം. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ലെന്നായിരുന്നു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സത്യഭാമ ജൂനിയർ പറഞ്ഞത്. ഇതിന് പിന്നാലെ ജാതി അധിക്ഷേപം നടത്തിയതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടയിലാണ് അധിക്ഷേപം ആവർത്തിക്കുന്നത്.