ദില്ലി: ആധാര്‍ ദുരുപയോഗം ചെയ്താല്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിക്ക് ( UIDAI) പിഴ ഈടാക്കാന്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ഭേദഗതി ചെയ്തു. ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപവരെ പിഴ ചുമത്താനുള്ള അധികാരമാണ് ഇതിലൂടെ UIDAI ലഭിക്കുക.
ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും. ആധാർ അതോറിറ്റിയുടെ തീർപ്പുകൾക്കെതിരെ ഡിസ്പ്യൂട്സ് സെറ്റിൽമെന്‍റ് ആൻഡ് അപ്ലേറ്റ് ട്രൈബ്യൂണിൽ അപ്പീൽ നൽകാം. ജോയിന്റ് സെക്രട്ടറി തലത്തതിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെയെങ്കിലും സര്‍വീസ് വേണം. നിയമം, മാനേജ്‌മെന്റ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ വിദഗ്ധ പരിചയമുണ്ടായിരിക്കണം. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്.