തിരുവനന്തപുരം: സ്കൂളുകളിൽ ക്ലാസ് സമയത്ത് കുട്ടികളെ സ്‌കൂളുകളില്‍ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോൾ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടു നിർത്താറുണ്ട്.
എന്നാൽ ഇനി മുതൽ സ്‌കൂളുകളിൽ അങ്ങനെ ഒരു പരിപാടിയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനലിലൂടെ ഡിജിറ്റല്‍ ക്ലാസ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ച് വിപ്ലവകരമായ തീരുമാനമായിരുന്നു അത്.
ശീലമില്ലാത്ത പലതിലൂടെയും കടന്നുപോയിട്ടും മറുത്ത് ഒരു വാക്ക് പോലും ഇല്ലാതെ അധ്യാപകര്‍ ഈ പ്രക്രിയയുടെ ഭാഗമായി നിന്നു. കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പുതിയ സാങ്കേതങ്ങളെ ഒരു എതിര്‍പ്പുമില്ലാതെ പഠിച്ചെടുത്തവരാണ് അധ്യാപകര്‍. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.