തിരുവനന്തപുരം: 2008ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അർജ്ജുനൻ അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മൂന്നു ഡി ലിറ്റ് ബഹുമതികള്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വെള്ളായണി അർജ്ജുനൻ.2015ല്‍ അലിഗഡ് സര്‍വ്വകലാശാല ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തില്‍ എന്ന തീസീസിന് ഡി ലിറ്റ് നല്‍കിയതോടെയാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ആദ്യ മലയാളം അദ്ധ്യാപകനായിരുന്നു.സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷനില്‍ 1975 മുതല്‍ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതല്‍ 2004 വരെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.