Tuesday, May 7, 2024
spot_img

കലാപത്തിനു തിരികൊളുത്തി ലത്തീൻ അതിരൂപത! വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ, പള്ളി വികാരികൾ കലാപഹ്വാനം നടത്തുന്ന ശബ്ദരേഖകൾ പുറത്ത്, ജില്ലാ ഭരണകൂടം സമ്പൂർണ്ണ പരാജയം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് കലാപ സമാന സാഹചര്യം. ശനിയാഴ്ച ഉണ്ടായ അക്രമ സമരത്തിൽ ആർച്ച് ബിഷപ്പടക്കം അമ്പതോളം പ്രതികൾക്കെതിരെ സർക്കാർ കേസ്സെടുത്തിരുന്നു. പ്രദേശവാസികളെ ആക്രമിച്ച ചില കൊടും ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനായി ചില പള്ളിവികാരികളുടെ ആഹ്വാനപ്രകാരം എത്തിയ ജനക്കൂട്ടം സ്റ്റേഷൻ ആക്രമിക്കുകയും കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർക്കുകയും കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ വളഞ്ഞ് അക്രമം നടത്താൻ ജനക്കൂട്ടത്തോടെ ഉച്ചഭഷിണിയിലൂടെയും മറ്റും വിളിച്ചു പറയുന്ന ശബ്ദരേഖകൾ പുറത്ത് വന്നിട്ടുണ്ട്. 36 പോലീസുകാർക്ക് പരിക്കേറ്റു. മണിക്കൂറുകളോളം പോലീസുകാർ ബന്ദികളായി.

അക്രമകാരികൾ നാല് പോലീസ് വാഹനങ്ങൾ തകർത്തു. വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മദ്ധ്യമ പ്രവർത്തകനെയും കയ്യേറ്റം ചെയ്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കരിങ്കല്ല് കൊണ്ടുവന്ന ലോറികൾ ശനിയാഴ്ച സമരക്കാർ തടയുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖം പണി പുനരാരംഭിച്ച് പദ്ധതി യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരത്തെ ആക്രമിക്കുകയും സമരപ്പന്തൽ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് പുരോഹിതരടക്കമുള്ളവർക്കെതിരെ നിയമ നടപടിയുണ്ടായത്.

ജില്ലാ ഭരണകൂടം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായും പോലീസ് നിഷ്‌ക്രിയമെന്നും പരാതികൾ ഉയരുന്നുണ്ട്. അക്രമങ്ങളെ മുഖം നോക്കാതെ അടിച്ചമർത്തുന്നതിനു പകരം കളക്ടറും അക്രമത്തിനു നേതൃത്വം നൽകുന്ന പുരോഹിതരുമായി അനുരഞ്ജന ചർച്ച നടത്തുന്നതിനെതിരെ വിമർശനമുയരുന്നുണ്ട്. പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപ്പന്തലിനു നേരെ നടന്ന അക്രമ സംഭവങ്ങളിലും നാട്ടുകാരുടെ സ്വൈര്യ ജീവിതം തടസപ്പെടുത്തുന്നതിനും എതിരെ ഹിന്ദു ഐക്യവേദി ബുധനാഴ്ച ബഹുജന മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles