വിഴിഞ്ഞംതുറമുഖത്തേക്കു കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നു കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടർന്നു മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ധനസഹായം വാഗ്ദാനം ചെയ്തു. ഒരു കോടി രൂപ സഹായം നൽകുമെന്നാണ് അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചത്. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് സഹായവാഗ്ദാനം നൽകിയത്. മുൻപ് ടിപ്പർ അപകടത്തിൽ പരുക്കേറ്റ് കാല് നഷ്ടമായ സന്ധ്യാ റാണിക്കും ധനസഹായം നൽകും.
അനന്തുവിന്റെ മരണത്തിന് പിന്നാലെ തലസ്ഥാന നഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ 10 വരെയും, വൈകുന്നേരം 3 മുതൽ 5 വരെയും നഗരത്തിൽ ടിപ്പര്‍ ലോറികൾ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.