കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസില്‍
കസ്റ്റഡിയിലെടുത്തു.
വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്ത ശേഷം കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ് കാസര്‍കോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്.
ഇരുവർക്കും രണ്ടുവയസ്സുള്ള മകനുണ്ട്. ജനുവരിയില്‍ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പര്‍ദ കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹം ആദ്യം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയില്‍ മൃതദേഹം ഖബറില്‍നിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, മെഹ്‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം.