Saturday, April 27, 2024
spot_img

അയ്യന്റെ മണ്ണിലേക്ക് സുരേന്ദ്രന്റെ മാസ്സ് എൻട്രി;തിരുവല്ലയിൽ പ്രവർത്തകരുടെ വൻ വരവേൽപ്പ്

പത്തനംതിട്ട :എൻഡിഎയുടെ പത്തനംതിട്ട ലോകസഭാ മണ്ഡലം സ്ഥാനാർഥി ആയി പ്രഖ്യാപിക്കപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് തിരുവല്ല റയിൽവേ സ്റ്റേഷനിൽ അത്യുജ്ജ്വല സ്വീകരണം. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം എത്തിയ സുരേന്ദ്രനെ സ്വീകരിക്കാൻ കൊടും ചൂടിനെ അവഗണിച്ച്, സ്ത്രീകളും, കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവർത്തകരും, അയ്യപ്പ ഭക്തരുമാണ് തിരുവല്ല റയിൽവേ സ്റ്റേഷനിൽ ഒത്തുകൂടിയത്.

അമ്മൻകുടവും, ചെണ്ടമേളവും, താലപ്പൊലിയുമായി വാദ്യമേള ഘോഷങ്ങളോടെയാണ് തങ്ങളുടെ സമരനായകനെ പ്രവർത്തകർ സ്വീകരിക്കാൻ എത്തിയത്. ശബരിമല പ്രക്ഷോഭത്തിൽ ഇരുപത്തിരണ്ടു ദിവസം ജയിൽവാസം അനുഭവിച്ച സുരേന്ദ്രന് പാർട്ടി ഭേദമന്യേ വലിയ തോതിലാണ് സ്വീകാര്യത കൂടിയതെന്ന് ഈ ജനക്കൂട്ടം സാക്ഷി. ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ഏതൊരു രാഷ്ട്രീയ കക്ഷിയിലെ നേതാവിന് ലഭിച്ചതിലും വലിയ സ്നേഹാദരങ്ങളാണ് സുരേന്ദ്രന് തിരുവല്ലയിൽ ഇന്ന് ലഭിച്ച വരവേൽപ്പ്.

നേരത്തെ, സ്ഥാനാർഥി പട്ടികയിൽ പത്തനംതിട്ടക്കായി മറ്റു പേരുകൾ ഉയർന്നു വന്ന സാഹചര്യത്തിൽ പ്രവർത്തകരും, അയ്യപ്പ ഭക്തരും സോഷ്യൽ മീഡിയാ വഴിയും, അല്ലാതെയും വലിയ തോതിലാണ് സുരേന്ദ്രന് വേണ്ടി വാദം ഉന്നയിച്ച് അമിത്ഷാക്കും, പ്രധാനമന്ത്രിക്കും വരെ നിവേദനങ്ങൾ നൽകിയത്.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നരനായാട്ടും, ഹിന്ദു വിരുദ്ധ നടപടികളും, ജാതി മത ഭേദമന്യേ അയ്യപ്പ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും പ്രതിഷേധം ഉണർത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിശ്വാസി സമൂഹത്തിന് ശബരിമല പ്രക്ഷോഭം തന്നെയാണ് മുഖ്യവിഷയം എന്ന് തെളിയിക്കുന്നതു കൂടിയായി ഇന്ന് ശബരിമല സമര നായകനായ സുരേന്ദ്രന് ലഭിച്ച സ്വീകരണം.

ഇതിനിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ സർവ്വേയിൽ പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ ബിജെപി- എൻഡിഎ സഖ്യം വിജയിക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിന് പുറമെ പാലക്കാട്, ആറ്റിങ്ങൽ, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടവും, ഏഴോളം മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും എൻഡിഎ കരസ്ഥമാക്കുമെന്നും പറഞ്ഞിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടു ലക്ഷത്തിലേറെ വോട്ടുകൾ ബിജെപി മുന്നണി നേടിയിരുന്നു. ഇതിന് പുറമെ ശബരിമല വിഷയവും, സുരേന്ദ്രന്റ്റെ സ്ഥാനാർഥിത്വവും കൂടി ചേരുമ്പോൾ, വിജയം എൻഡിഎക്ക് ഒപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. മണ്ഡലത്തിലെ പ്രബലസമുദായമായ എൻഎസ്സ്എസ്സിന്റ്റെ പിന്തുണയും സുരേന്ദ്രനെ തുണയ്ക്കും. ഇതിന്റ്റെ പ്രതിഫലനം, തിരുവനന്തപുരം അടക്കം മറ്റ് മണ്ഡലങ്ങളിലും ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

Related Articles

Latest Articles