Sunday, May 5, 2024
spot_img

ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി; ക്രൂരത ഒരു കോടിരൂപ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാൻ, ഭാര്യ അറസ്റ്റില്‍

മുംബൈ: ഭർത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ഇവർ ഭർത്താവിനെ ക്വാട്ടേഷൻ കൊടുത്തു കൊലപ്പെടുത്തിയത്. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാര്‍ (45) ആണ് മരിച്ചത്. ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഗോവിന്ദ് പവാറിന്റെ ഇൻഷുറൻസ് പോളിസിയിൽനിന്ന് ഒരു കോടിരൂപ ലഭിക്കാനാണ് ഭാര്യ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. ഗംഗാബായി എന്ന 37കാരിയാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ജൂൺ 11-ന് അഹമ്മദ്‌നഗർ ഹൈവേയിലെ ബീഡ് പിമ്പർഗവൻ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ മർദനമാണ് മരണകാരണം. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നും അതിൽ ഭാര്യക്കുള്ള പങ്കും പുറത്ത് വന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു.

ഭാര്യയുടെ മൊഴിയിൽ പോലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട്, ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലയാളികളെ ഗംഗാബായി വാടകയ്ക്കെടുക്കുകയും കൃത്യം നടത്താൻ രണ്ടുലക്ഷം രൂപവീതം നൽകുകയും ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles