തിരുവനന്തപുരം: ദില്ലിയിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി സി.പി.ഐ.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമാണെന്നും താൻ സി.പി.ഐ.എമ്മിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രകാശ് ജാവദേക്കറും പ്രതികരിച്ചിരുന്നു. ബി.ജെ.പിയിലേക്ക് വരുന്നത് ചർച്ച ആയില്ലെന്നും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ചർച്ച ആയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദേവികുളത്തെ മുൻ സി.പി.ഐ.എം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ ബുധനാഴ്ചയാണ് ദില്ലിയിലെത്തി ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്തകളൊക്കെ അദ്ദേഹം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്.