മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്.
ആയിരക്കണക്കിന് ജനങ്ങളാണ് വനംവകുപ്പിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത്.
ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി, വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടി.
അതിനിടെ, വന്യജീവി ആക്രണത്തില്‍ ജനരോഷം ആളിക്കത്തിയതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോഗം ചേരും.