ലക്‌നൗ: രജൗരിയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബത്തിന് 50 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. കൂടാതെ സൈിനകന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രജൗരിയിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ ശുഭം ഗുപ്തയ്‌ക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തോടുള്ള ആദര സൂചകമായി ജില്ലയിലെ റോഡിന് ക്യാപറ്റൻ ശുഭം ഗുപ്ത എന്ന പേര് നൽകുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 19-ാം തീയതി മുതലാണ് കാലകോട്ട് മേഖലയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ക്യാപ്റ്റൻ എം വി പ്രഞ്ജൽ, ക്യാപ്റ്റൻ ശുഭം എന്നിവരടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. കൂടാതെ ലഷ്‌കർ ഇ-ത്വയ്ബയുടെ പ്രധാന സൂത്രധാരനെയടക്കം മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.