ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വോട്ട് ചെയ്താല്‍ തീവ്രവാദം ശക്തിപ്പെടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് നക്സലിസം ശക്തിപ്പെടുന്നതിനും സൈന്യത്തെ വേർത്തിരിക്കുന്നതിനും വികസനം തടസപ്പെടുന്നതിനും കാരണമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി എസ് കുമാറിന് പിന്തുണയുമായി തെലങ്കാനയിലെ പെഡപ്പള്ളിയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന രാഷ്ട്ര സമിതിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ശക്തിപ്പെടുന്നത് എഐഎംഐഎം നേതാവ് അസ്സാദുദ്ദീൻ ഒവൈസിയുടെ കരങ്ങളാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയെയാണ് വോട്ടർമാർ തെരഞ്ഞെടുക്കുന്നതെങ്കിൽ രാജ്യത്തിന്റെ സമഗ്ര വികസനം, സമൃദ്ധി എന്നിവ പാർട്ടി ഉറപ്പുവരുത്തുമെന്നും ഇന്ത്യയെ ഒരു വൻശക്തിയായി നിലനിർത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ്, ടിആർഎസ് എന്നീ രാഷ്ട്രീയ പാർട്ടികളെ ‘ദേശവിരുദ്ധർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളെ ഇരുപാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്. തെലങ്കാനയിലെ കോൺഗ്രസിന്റേയും എഐഎംഐഎമ്മിന്റേയും സഖ്യകക്ഷികൾ രാജ്യ സുരക്ഷയ്ക്കും തെലുങ്കാനയ്ക്കും ഗുരുതര ഭീഷണി ഉയർത്തും.
കഴിഞ്ഞ യുപിഎ സർക്കാർ ഭീകരവാദികൾക്ക് ബിരിയാണിയാണ് വിളമ്പി കൊടുത്തത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഭീകരാക്രമണത്തിനെതിരെ ബുള്ളറ്റ് കൊണ്ടാണ് മറുപടി പറഞ്ഞത്. ഭീകരർക്ക് ഉത്തരം നൽകാൻ ബുള്ളറ്റുകൾ കൊണ്ട് മാത്രമേ കഴിയുകയുള്ളുവെന്ന് കാണിച്ച് കൊടുത്തത് ബിജെപി നേതാക്കളാണ്. തീവ്രവാദികൾക്കെതിരെ ആക്രമണം നടത്തുന്നതിൽ യുപിഎ സർക്കാർ പരാജയപ്പെട്ടിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.