ഫുട്ബോൾ ആവേശം അലതല്ലിയ ബ്രസീലിലെ മാരക്കാന സ്റ്റേഡിയം താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. 400 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അടുത്തയാഴ്ച താത്കാലിക കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിക്കുമെന്നാണ് ബ്രസീൽ ഭരണകൂടം നൽകുന്ന വിവരം.
ഇത്തരത്തിൽ ഒന്നിലേറെ സ്റ്റേഡിയങ്ങൾ ബ്രസീലിൽ താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ഒളിന്പിക് പാർക്ക് പോലും ഇത്തരത്തിൽ സജ്ജീകരിച്ചുവെന്നാണ് വിവരം.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ലോകവ്യാപക കണക്കിൽ എട്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 1,56,061 പേർക്കാണ് വൈറസ് ബാധയുള്ളത്. 10,656 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.