Thursday, May 23, 2024
spot_img

വാഗ് ദേവതയുടെ നാട്ടിൽ

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. മംഗലാപുരത്ത് നിന്നും NH 66 വഴി ഏകദേശം 130 കിലോമീറ്റർ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗം ബൈന്ദൂർ ഇറങ്ങി 30 കിലോമീറ്റർ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം.

ആദിപരാശക്തിയാണ് മൂകാംബികാദേവി എന്ന പേരിൽ അറിയപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെ സമന്വയത്തിലാണ് ആരാധന. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബിമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ വിശ്വാസം. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ആദിപരാശക്തിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ “കഷായം” ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.

ദേവീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവൻ (നാല് രൂപങ്ങൾ), ഗണപതി (മൂന്ന് രൂപങ്ങൾ), സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, വിഷ്ണു, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന “നവരാത്രി-വിജയദശമി” ഉത്സവവും “വിദ്യാരംഭവും” ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു.

മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. ലോകനാഥയായ മൂകാംബിക തന്നെയാണ് പരമാത്മാവും, പ്രകൃതിയും, വികൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. “ദുർഗതിനാശിനി” ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ “ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി” എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദുർഗ്ഗാദേവിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവന്നു. ആ അവസരത്തിൽ തന്നെ കംഹാസുരൻ എന്നൊരു അസുരനും “അമരത്വം” നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ പരമശിവനെ തപസ്സു ചെയ്തുവന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്‌ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം മൂകനാക്കി. അങ്ങനെ അസുരന് “മൂകാസുരൻ” എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ആപത്ത് അകറ്റുന്ന ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു “സരസ്വതി” പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്. ശിവനോടൊപ്പം ഇരിക്കുന്നതിനാൽ മഹാദേവിക്ക് “പാർവതീ” ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.

കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പടിഞ്ഞാറുഭാഗത്ത് അര കിലോമീറ്റർ മാറി മാരികാംബാക്ഷേത്രം എന്ന ദേവീക്ഷേത്രവും, അവിടന്ന് അല്പം മാറി സിദ്ധേശ്വരക്ഷേത്രം എന്ന ചെറിയ ശിവക്ഷേത്രവുമുണ്ട്. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്. തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ക്ഷേത്രമുണ്ട്. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.

കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയും വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. ‘സ്തംഭഗണപതി’ എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.

സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ ‘സരസ്വതീമണ്ഡപം’. ഇവിടെ സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.

സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്ദിപ്രതിഷ്ഠയുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാനും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. ആദ്യം വീരഭദ്രനെ തൊഴണം എന്നാണ് ആചാരം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്. ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്.

കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും സ്വതേ ഒരു ആകർഷണമുണ്ട്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീമൂകാംബികാദേവി കുടികൊള്ളുന്നു. ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്. സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. കന്നഡശൈലിയിൽ തന്നെയാണ് നാലമ്പലവും പണിതിരിയ്ക്കുന്നതെങ്കിലും കേരളീയശൈലിയിലാണ് ഇതിന്റെ മേൽക്കൂര കാണപ്പെടുന്നത്. മേൽക്കൂര ചെമ്പുമേഞ്ഞാണ് ഇരിയ്ക്കുന്നത്. നാലുവശത്തും വരിനിൽക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ എന്നും ഭക്തജനങ്ങളുടെ തിരക്കായിരിയ്ക്കും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ദശഭുജഗണപതിപ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ ഗണപതിയാണ് ദശഭുജഗണപതി എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയാണ് ദശഭുജഗണപതി. തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്. ഇവിടെ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തെക്കുഭാഗത്തുതന്നെയാണ് ചില വിശേഷാൽ പൂജകൾ നടത്തുന്നതും.

കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ “ഗരുഡ ഗുഹ” എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014-ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു. സൗപർണികാനദിയും അറബിക്കടലും ചേരുന്ന സ്ഥലത്ത് മനോഹരമായ പ്രകൃതിക്കാഴ്ചയാണ്.

Related Articles

Latest Articles