പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 48-കാരന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ലയിൽ മുണ്ടിയപ്പള്ളിയിലാണ് സംഭവം. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു അപകടം.
ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് റെജി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കുട്ടികൾക്കാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നതെങ്കിൽ അവരെ കമിഴ്‌ത്തി കിടത്തി പുറത്ത് സാവധാനം തട്ടികൊടുക്കണം. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണം.
മുതിർന്നവരാണെങ്കിൽ അവരെ കുനിച്ച് നിർത്തി പുറത്ത് ശക്തമായി തട്ടുകയാണ് വേണ്ടത്. ചുമയ്‌ക്കുന്നതും ഗുണം ചെയ്യും. പുറത്തുതട്ടുമ്പോഴുണ്ടാകുന്ന മർദ്ദത്തിൽ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന ആഹാര പദാർത്ഥം പുറത്തേക്ക് വരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.