ലഖ്‌നൗ: കോടതിയിൽ എത്തുമ്പോൾ തങ്ങൾക്ക് കർശന സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ മക്കളായ ഉമറും അലി അഹമ്മദും. ഉമർ അഹമ്മദ് ലഖ്‌നൗയിലും അലി ഇപ്പോൾ പ്രയാഗ്‌രാജിലെ നൈനി ജയിലിലുമാണ്.
അതേസമയം, ഉമേഷ് പാലിന്റെ കൊലപാതകക്കേസിൽ ആതിഖിന്റെ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺമക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഉമേഷ് പാൽ വധക്കേസിനുപുറമെ മറ്റു പല കേസുകളും ഇവർക്കെതിരെ നിലവിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ലഖ്‌നൗ ജയിലിൽ കഴിയുന്ന അതിഖിന്റെ മകൻ ഉമറിനും നൈനി ജയിലിൽ കഴിയുന്ന അലി അഹമ്മദിനും വാറണ്ട് ബി പോലീസ് ഫയൽ ചെയ്തിട്ടുണ്ട്. ഇരുവരും എസ്‌സി/എസ്ടി കോടതിയിൽ ഹാജരായതിന് ശേഷം ഉമേഷ് പാൽ വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കും.
ഹാജരാകുന്നതിന് മുമ്പ്, അലിയും ഉമർ അഹമ്മദും തങ്ങളുടെ സുരക്ഷയ്‌ക്കായി കോടതിയിൽ അപേക്ഷ നൽകി. തന്റെ പിതാവ് അതിഖും അമ്മാവൻ അഷ്‌റഫും ആക്രമിക്കപ്പെട്ടതിന് സമാനമായി തങ്ങളും, ആക്രമിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഭയമുണ്ടെന്നും അവർ ഹർജിയിൽ പറയുന്നു .
അതിഖിന്റെ അഞ്ചാമത്തെ മകൻ അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയും അഷ്‌റഫിന്റെ ഭാര്യ സൈനബയും നിലവിൽ ഒളിവിലാണ്. ഉമേഷ് പാൽ വധക്കേസിൽ ഇരുവരെയും പോലീസ് തിരയുകയാണ്. ഉമേഷ്പാൽ വധക്കേസിൽ അതിഖ് അഹമ്മദിന്റെ എല്ലാ ബന്ധുക്കളും ഉൾപ്പെടെ 26 പേരാണ് ഇതുവരെ പ്രതികളായിട്ടുള്ളത്. ഈ 26 ഗൂഢാലോചനക്കാരിൽ 12 പേർ ഇപ്പോൾ ജയിലിലാണ്. കേസിൽ 7 പ്രതികൾ ഒളിവിലാണ്. ഇവരെക്കൂടാതെ ഉമേഷ് പാൽ വധക്കേസിൽ ഉൾപ്പെട്ട മറ്റ് 7 പ്രതികൾ ഏറ്റുമുട്ടലിലും മറ്റ് ആക്രമണങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്.