ബീഹാർ :ബിഹാറിലെ കിഷൻഗഞ്ചിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ചോദ്യം കശ്മീരിനെ പ്രത്യേക രാജ്യമായി പരാമർശിച്ചതിനെത്തുടർന്ന് വലിയ വിവാദത്തിന് കാരണമാവുകയാണ്.ചൈന, നേപ്പാൾ, ഇംഗ്ലണ്ട്, കാശ്മീർ, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത് എന്നായിരുന്നു പരീക്ഷയിൽ വിദ്യാർത്ഥികളോട് ചോദിച്ച ചോദ്യം.
കുട്ടികളുടെ മനസ്സിൽ കാശ്മീരിനെയും ഇന്ത്യയെയും വേറിട്ട് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സുശാന്ത് ഗോപ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ സ്വാധീനം നേടാനുള്ള നിതീഷ് കുമാറിന്റെ ഗൂഢാലോചനയാണ് ഇതെന്നും സുശാന്ത് ഗോപ് വ്യക്തമാക്കി.എന്നാൽ, സർക്കാർ സ്‌കൂളുകൾക്കായി ബിഹാർ വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയ ചോദ്യപേപ്പറാണെന്നാണ് സ്‌കൂൾ അധികൃതർ നൽകിയ വിശദീകരണം. “കശ്മീരിൽ നിന്നുള്ള ആളുകളെ എന്താണ് വിളിക്കുന്നത്?” എന്നതായിരുന്നു യഥാർത്ഥ ചോദ്യം, എന്നാൽ ചോദ്യപേപ്പറിൽ പിശക് കാരണം തെറ്റായി അച്ചടിച്ചതാണെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.
ഒരു പരീക്ഷയിൽ ഇത്തരമൊരു ചോദ്യം ഉയരുന്നത് ഇതാദ്യമല്ല; 2017ൽ ഇതേ ചോദ്യം ചോദിച്ചപ്പോൾ സമാനമായ ഒരു കേസ് ഉയർന്നു വന്നിരുന്നു.തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നും മനപ്പൂർവ്വം ചെയ്തതാണെങ്കിൽ കർശന നടപടിയെടുക്കണമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും ഇതിൽ രാഷ്ട്രീയം വേണ്ടെന്നും എഐഎംഐഎം നേതാവ് ഷാഹിദ് റബ്ബാനി പറഞ്ഞു.