റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മലയാളികളടക്കം നാന്നൂറോളം തൊഴിലാളികൾ സൗദി അറേബ്യയില്‍ ദുരിതത്തിൽ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്റാക്ക് പട്ടണത്തില്‍ നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 400-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു.
ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിപ്പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. ഇതറിഞ്ഞ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകർ സഹായവുമായി എത്തി.
വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു.