കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവുള്ള മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷൻ. ഒരുതവണ മെമ്മറി കാർഡ് പരിശോധനക്ക് അയച്ചിരുന്നു. അതുകൊണ്ട് തന്നെ കാർഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വ്യക്തമാക്കാൻ വിചാരണ കോടതി ആവശ്യപ്പെട്ടു. കേസ് വരുന്ന വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
നിലവിൽ നടിയെ ആക്രമിക്കുന്ന അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള മെമ്മറി കാർഡ് പ്രത്യേക കോടതിയുടെ കൈവശമാണ്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘം ദൃശ്യങ്ങൾ കണ്ടെന്നും ഇത് മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണമെന്ന് അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ പ്രോസിക്യൂഷൻ നൽകുന്ന വാദം മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം സാധൂകരിക്കുന്നില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ഈ സംശയങ്ങൾക്കെല്ലാം നേരത്തെ തന്നെ ഫോറൻസിക് ലാബിൽ നിന്നും ഉത്തരം കിട്ടിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ ലഭ്യമാക്കി നാല് റിപ്പോർട്ടുകൾ നൽകിയിട്ടും അതേ ചോദ്യങ്ങൾ പ്രോസിക്യൂഷൻ വീണ്ടും ആവർത്തിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.