ദില്ലി: 500 വർഷങ്ങൾക്ക് ശേഷം രാമനവമി ആഘോഷങ്ങൾക്ക് ഒരുങ്ങി അയോദ്ധ്യാപുരി. ഏപ്രിൽ 17 നാണ് ശ്രീരാമദേവന്റെ ജനനം ആഘോഷിക്കുന്ന രാമനവമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമനവമിയ്‌ക്ക് അയോദ്ധ്യയിലെത്തുമെന്നാണ് സൂചന. ഏപ്രിൽ 17 ന് അയോദ്ധ്യയിലും രാജ്യവ്യാപകമായും വലിയ തോതിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും . വിളക്കുത്സവങ്ങൾ, രാം ചരിത്മാനസ് കീർത്തനങ്ങൾ, മറ്റ് പുണ്യ വേദ സ്തുതികൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ നടത്തും.
തീർഥാടക തിരക്ക് നിയന്ത്രിക്കാനും സേവനം നൽകാനുമുള്ള പദ്ധതികൾ ആലോചിക്കാനായി രാമജന്മഭൂമി ട്രസ്റ്റ് അംഗങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട് . രാമജന്മോത്സവത്തിൽ രാംലാലയെ ദർശിക്കാൻ 50 ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാകാതിരിക്കാൻ ഭക്തർക്ക് ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഏർപ്പെടുത്തും.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും അധിക കിടക്കകളോടുകൂടിയ മെഡിക്കൽ സൗകര്യങ്ങൾ മുഴുവൻ സമയവും ലഭ്യമാവും. അവശ്യവസ്തുക്കളുടെ ലഭ്യതയും ക്രമമായ വിതരണവും ഉറപ്പാക്കും. സരയൂ നദിയിൽ മുങ്ങിക്കുളിക്കാനുള്ള വിപുലമായ ക്രമീകരണങ്ങളും ഭരണകൂടം നടത്തുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ക്രമീകരണങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഭക്തർക്ക് ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ട്രസ്റ്റ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാമക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര പറഞ്ഞു. രാവിലെ സൂര്യനോടുള്ള പ്രാർത്ഥനയോടെ രാമനവമി ആഘോഷം ആരംഭിക്കും.