Sunday, April 28, 2024
spot_img

യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ പ്രധാനം ! പോരാട്ടം തുടരുന്ന ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദില്ലി : ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ദില്ലി -ടെൽ അവീവ് വിമാനം റദ്ദാക്കി. ഇന്ന് പുറപ്പെടാനിരുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി.

ഒക്ടോബർ 07-ന് ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139 വിമാനവും തിരിച്ചുള്ള AI140 വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.

ഹമാസ് നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം ഇസ്രയേൽ ആരംഭിച്ചതിന് പിന്നാലെ യുദ്ധത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 200 കടന്നതായുള്ള വിവരം പുറത്തുവന്നു. 160 പാലസ്തീനികളും 40 ഇസ്രയേലികളും യുദ്ധത്തിൽ കൊല്ലപ്പെട്ടു.അതിനിടെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഇറാനും ഖത്തറും ഹമാസിനു പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.പലസ്തീനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി.

എന്നാൽ ഇസ്രയേലിനെതിരായ സൈനിക നീക്കത്തിൽനിന്ന് ഹമാസ് പിൻവാങ്ങമെന്ന് അഭ്യർഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യൻ കമ്മിഷനും പ്രമുഖ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. അമേരിക്കയും , ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രണത്തിനെതിരെ രംഗത്തെത്തി. ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

Related Articles

Latest Articles