ലക്‌നൗ: ഇന്തോ- നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരൻമാർ അറസ്റ്റിൽ. യുപിയിലെ സിദ്ധാർത്ഥ് നഗർ ചെക്ക് പോസ്റ്റ് വഴിയാണ് ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്.
സിചുവാൻ സ്വദേശിയായ ഷൗ പുലിൻ എന്ന യുവാവും ചോങ്കിംഗ് സ്വദേശിയായ യുവതിയുമാണ് പിടിയിലായത്. ചൈനീസ് പാസ്പോർട്ടുകൾ, നേപ്പാളിലേക്കുള്ള ടൂറിസ്റ്റ് വിസ, മൊബൈൽ ഫോണുകൾ, രണ്ട് ചൈനീസ് സിം കാർഡുകൾ, രണ്ട് ചെറിയ ബാഗുകളിലായി വിവിധ തരത്തിലുള്ള ഒമ്പത് കാർഡുകൾ എന്നിവ പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു.
രണ്ട് ചൈനീസ് പൗരന്മാർ 2024 മാർച്ച് 26-ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിക്കുന്നതിനിടെ അറസ്റ്റിലായതായി ഔദ്യോഗിക വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഫോറിനേഴ്‌സ് ആക്ട് 1946 ലെ സെക്ഷൻ 14(എ) പ്രകാരമാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.