ബെംഗളൂരു: കാറിൽ ബൈക്ക് ഇടിച്ചുകയറ്റിയ ശേഷം ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമം. ബെംഗളുരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബെംഗളുരു സർജാപൂർ മെയിൻ റോഡിലെ ദൊഡ്ഡകനെല്ലിയിലാണ് പ്രശ്‌നം നടന്നത്.
കാർ പ്രധാനറോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിക്കുന്നതിനിടെ വൺവേ തെറ്റിച്ച് എതിർദിശയിൽ നിന്ന് ബൈക്കിടിപ്പിക്കുകയായിരുന്നു.ശേഷം ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാക്കൾ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്നതിന് ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു ഭീഷണി. കാറിന് മുന്നിലെ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. തുടർന്ന് ദമ്പതികൾ കാർ പിന്നോട്ടെടുത്ത് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പക്ഷേ അഞ്ച് കിലോമീറ്ററോളം അക്രമികൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് ക്യാമറ ദൃശ്യങ്ങൾ സഹിതം ദമ്പതികൾ പോലീസിൽ പരാതി നൽകി. നാല് മണിക്കൂറിനുള്ളിൽ അക്രമികളെ ബെംഗളുരു പോലീസ് പിടികൂടുകയായിരുന്നു.