Tuesday, May 7, 2024
spot_img

സ്വാഭാവികം !!!
പ്രബന്ധ വിവാദത്തിൽ ചിന്ത ജെറോമിനെ പിന്തുണച്ച് ഇപി ജയരാജൻ രംഗത്ത്

തിരുവനന്തപുരം : പ്രബന്ധ വിവാദത്തിൽ സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജറോമിനെ പിന്തുണച്ച് സാമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്തു വന്നു.
ഡോക്ട്രേറ്റ് ലഭിച്ച ചിന്തയുടെ പ്രബന്ധത്തിൽ മലയാളത്തിലെ പ്രസിദ്ധമായ കവിത ‘വാഴക്കുല’യുടെ കർത്താവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിതാണ് വിവാദമായത്. തൊട്ടുപിന്നാലെ വർഷങ്ങൾക്ക് മുൻപ് ഒരു തുക്കടാ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്ന ലേഖനം, അക്ഷര തെറ്റ് പോലും മാറ്റാതെ ചിന്ത പകർത്തി എഴുതിയതാണെന്ന് തെളിഞ്ഞു.പിന്നാലെയാണ് ചിന്തയെ പിന്തുണച്ച് ഇപി രംഗത്തെത്തിയത്.

വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് ഇ.പി.ജയരാജന്‍ സമൂഹ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിൽ ആരോപിക്കുന്നു.

ഇപി യുടെ പൂർണ്ണമായ പോസ്റ്റ് വായിക്കാം;

‘വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മിഷന്‍ ചെയര്‍പഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി.

‘യുവജനകമ്മിഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകള്‍ അന്വേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.

‘വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജൻഡയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്കു വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തിരഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജൻഡയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്.

‘ഒരോന്നിനെക്കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നു വരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്’.

Related Articles

Latest Articles