വത്തിക്കാന്‍: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു . ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് 95-കാരനായ തന്റെ മുന്‍ഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികളെ അറിയിച്ചത്.
ഒന്‍പതുവര്‍ഷം മുന്‍പ് പ്രായാധിക്യം ചൂണ്ടിക്കാണിച്ച് 2013-ലാണ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്. അദ്ദേഹത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
പ്രായാധിക്യംമൂലം, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് വത്തിക്കാന്‍ വക്താവും സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു.
ബനഡിക്ട് പതിനാറാമന്‍, മാര്‍പ്പാപ്പ സ്ഥാനത്തുനിന്ന് രാജിവെച്ചത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കഴിഞ്ഞ അറുനൂറു കൊല്ലത്തിനിടെ സ്ഥാനം രാജിവെക്കുന്ന ആദ്യ മാര്‍പ്പാപ്പയായിരുന്നു ഇദ്ദേഹം. ഇതിന് മുന്‍പ് ഇത്തരമൊരു സ്ഥാനമൊഴിയല്‍ നടത്തിയത് 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ ആയിരുന്നു.