മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാന തവളത്തിന് പുറത്തു എത്തിക്കാൻ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാർ കസ്റ്റംസ് പിടിയിൽ.
വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നും വന്ന വയനാട് സ്വദേശിയായ അസ്കറലി എന്ന യാത്രക്കാരന്‍റെ പെട്ടി പുറത്തെത്തിക്കാൻ ശ്രമിക്കവേയാണ് സീനിയർ എക്സ്ക്യൂട്ടീവ് സാജിദ് റഹ്മാൻ പിടിയിലായത്.
കസ്റ്റംസിന്റെ സ്കാനർ പരിശോധനയിൽ പെട്ടിക്കുള്ളിൽ സ്വർണ്ണ മിശ്രിതം കണ്ടെത്തിയിരുന്നു. എന്നാൽ പിടിയിലാകുമെന്നുറപ്പായ യാത്രക്കാരൻ പെട്ടി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിനാൽ പെട്ടി തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസിനു സാങ്കേതിക പ്രശ്നം നേരിട്ടു. തുടർന്ന് സാക്ഷിക്കളുടെയും വിമാന കമ്പനിയിലെ മാറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ പെട്ടി തുറക്കുകയായിരുന്നു. ജീവനക്കാരായ സാജിദ് റഹ്മാൻ, മുഹമ്മദ് സാമിൽ എന്നിവർ മുമ്പും ഇത്തരത്തിൽ സ്വർണ്ണ കടത്തിനു ഒത്താശ ചെയ്‌തെന്ന് വ്യക്തമായിട്ടുണ്ട്.