Wednesday, May 1, 2024
spot_img

ബിജു ഇനി പലർക്കും പുതുജീവനേകും; ബിജുവിന്റെ കുടുംബത്തിന് ആദരവറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും. ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു.

അപരാജിത എന്ന സ്ഥാപനത്തിന്റെ കരാർ ജീവനക്കാരനായി മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ഡേറ്റ എൻട്രി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ബിജു. കഴിഞ്ഞ ചൊവ്വാഴ്ചയാണു ഹൃദ്രോഗബാധ ഉണ്ടായത്. പിന്നീടു സ്ഥിതി അതീവ ഗുരുതരമായി. മസ്തിഷ്ക മരണം സംഭവിച്ചതായി ഇന്നലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിജുവിന്റെ കുടുംബം അവയവദാനത്തിനു സമ്മതം നൽകിയതോടെ സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതി വഴി ഇതിനുള്ള പ്രക്രിയ പൂർത്തിയാക്കി. അവയവദാന നടപടികൾ ഇന്നു പൂർത്തിയാകും.

ബിജുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകനാണ്. ഭാര്യ: മീര. ശ്രീനന്ദന ഏക മകളാണ്.

Related Articles

Latest Articles