ദില്ലി: നിയന്ത്രണരേഖയിലുടനീളം ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിൽ കർശന ജാഗ്രതയ്ക്ക് സൈനിക വിഭാഗങ്ങൾക്ക് നിർദേശം നൽകി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാനകാലത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മൂന്നു സൈനിക മേധാവികളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഏതുതരത്തിലുള്ള മോശം സാഹചര്യവും നേരിടാൻ തയ്യാറാവണമെന്നും അദ്ദേഹം നിർദേശിച്ചു.
അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ, വടക്കൻ കമാൻഡും പടിഞ്ഞാറൻ കമാൻഡും മാത്രം അതു നേരിടുകയും മറ്റുള്ളവർ ഉത്സവങ്ങളിലും ഗോൾഫ് കളിയിലും പങ്കാളികളാവുകയും ചെയ്യുന്നത് ശരിയല്ലെന്ന് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ലഡാക്കിൽ യുദ്ധം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യം ഉത്സവാഘോഷത്തിൽ അമരുമ്പോൾ വിളക്കുകൾ തെളിയിക്കുന്ന വേളയിൽ അതിർത്തിയിലെ സൈനികർക്കും ഒരു ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റാവത്തിന്റെ നിർദേശം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം ശ്രദ്ധിക്കാൻ ആൻഡമാൻ നിക്കോബർ ദ്വീപിലെ സംയുക്ത കമാൻഡിനും നിർദേശം നൽകിയിട്ടുണ്ട്.