തിരുവനന്തപുരം: നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. സ്വർണ്ണക്കടത്തിൽ ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാർത്തകള്‍ വ്യക്തമാക്കുന്നത്. ഇയാളുടെ പേരിലുള്ള സിം കാർഡ് ആണ് സ്പീക്കർ ഉപയോഗിക്കുന്നു എന്നതും ദുരൂഹമാണെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സ്പീക്കര്‍ ഡോളര്‍ അടക്കമുള്ള ബാഗ് കൈമാറിയതായും അതു കോണ്‍സുലേറ്റ് ജനറലിന് കൊടുക്കാൻ ആവശ്യപ്പെട്ടതായും സ്വര്‍ണക്കടത്ത് കേസ് പ്രതികൾ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് തവണ അദ്ദേഹം ഹാജരാകാൻ തയ്യാറായില്ല എന്നതും സംശയാസ്പദമാണ്. നിയമസഭയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള ചട്ടങ്ങൾ ഉപയോഗിച്ചാണ് സ്പീക്കർ സ്വന്തം സ്റ്റാഫിനെ രക്ഷിക്കാൻ ശ്രമിച്ചത്. സ്പീക്കർ എന്തൊക്കെയോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. നിയമസഭാ മന്ദിര നിർമ്മാണത്തിൽ കോടികളുടെ ധൂർത്താണ് നടന്നത്. ഊരാളുങ്കലിന് അനർഹമായി കരാർ നൽകിയതും ധൂർത്തും അന്വേഷിക്കണമെന്നും സൂരേന്ദ്രൻ ആവശ്യപ്പെട്ടു.