കാസർകോഡ്: സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതികരിച്ച് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. വിവാദത്തിൽ എൻഎസ്എസ് നിലപാട് മയപ്പെടുത്തിയതായി തനിക്ക് തോന്നിയിട്ടില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഉടൻ നിലപാട് വ്യക്തമാക്കണമെന്നും മുസ്ലീം വോട്ടുകൾ ഏകീകരിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസമെന്നും കോൺഗ്രസ് നിലപാട് സിപിഎമ്മിന് അനുകൂലമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചിരുന്നു. വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, സിപിഎം നേതാക്കൾ ഖേദ പ്രകടനം നടത്താൻ പോലും തയ്യാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സ്പീക്കർ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിവാദം അവസാനിക്കില്ലെന്നും സ്വിച്ചിട്ട പോലെ വിവാദം തുടങ്ങി സ്വിച്ചിട്ട പോലെ അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര നടത്താൻ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.