ദില്ലി; ഒക്ടോബർ മുതൽ ഫിബ്രവരി വരെ നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പ്രമുഖരെ രംഗത്തിറക്കുകയാണ് പാര്‍ട്ടി നേതൃത്വം.തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെയും സഹ ചുമതല ഉളളവരെയും തിരഞ്ഞെടുത്തു.ഡൽഹിയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും, മഹാരാഷ്ട്രയിൽ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവും തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കും. 2020 ഫെബ്രുവരിയിൽ ഡൽഹി തിരഞ്ഞെടുപ്പും,ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നടത്തും.
നഗരവികസന മന്ത്രി ഹർദീപ് സിംഗ് പൂരിയും, നിത്യാനന്ദ് റായും ദേശീയ തലസ്ഥാനത്ത് ജാവദേക്കറെ സഹായിക്കും. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കർണ്ണാടക നേതാവ് ലക്ഷ്മൺ സേവാദി എന്നിവർക്കാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഹചുമതല.കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന് ഹരിയാനയുടെ ചുമതല നൽകി. ഉത്തർപ്രദേശ് മന്ത്രി ഭൂപ്രേന്ദ്ര സിംഗിനാണ് സഹചുമതല.
ജാർഖണ്ഡിന്‍റെ ചുമതല വൈസ് പ്രസിഡന്റ് ഓം മാത്തൂറിനും, സഹചുമതല ബീഹാർ മന്ത്രി നന്ദ് കിഷോർ യാദവിനും നൽകി.