മുംബൈ∙ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ വിമർശനവും ഉയരുന്നു. ജസ്പ്രീത് ബുമ്ര, ശിഖർ ധവാൻ, എന്നീ താരങ്ങളെ ഉൾപ്പെടുത്തിയതും ഉമ്രാൻ മാലിക്കിനെ ഒഴിവാക്കിയതുമാണ് കല്ലുകടിയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞ ബുമ്രയെ ഏഴു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഉൾപ്പെടുത്തിയതിനാണ് വിമർശനം. കൃത്യമായ ഇടവേളകളിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ‘ട്രിപ്പ്’ പോകുന്നതിനും വിശ്രമിക്കുന്നതിനുമാണോ കോടികൾ കൊടുക്കുന്നതെന്നുമാണ് ആരധകർ പരിഹസിക്കുന്നത്.
മൂന്നു ഫോർമാറ്റുകളിൽനിന്നും പുറത്തായ ശിഖർ ധവാനുമായുള്ള കരാർ നിലനിർത്തിയതിലും ആരാധകർക്ക് രോഷമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിഖർ ധവാൻ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനം കളിച്ചത്. ശുഭ്മാൻ ഗിൽ ഓപ്പണർ സ്ഥാനമുറപ്പിച്ചതോടെ ധവാൻ ടീമിൽനിന്നു പുറത്തായി.
പേസ് ബോളർ ഉമ്രാൻ മാലിക്കിനെ കരാറിൽ ഉൾപ്പെടുത്താത്തതിലും വിമർശനമുയരുന്നുണ്ട്. ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഇല്ലേയെന്നാണ് ആരാധാകർ ചോദിക്കുന്നത്.