കിൻഷാസ : കനത്ത മഴയിൽ തകർന്ന സ്വർണഖനിയിലുണ്ടായ അപകടത്തെത്തുടർന്ന് കുടുങ്ങിയ ജീവനക്കാരെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കോംഗോയിലെ സൗത്ത് കിവു മേഖലയിലാണു സംഭവം.കനത്ത മഴയെതുടർന്ന് ഖനി തകർന്നുണ്ടായ മൺകൂനയിൽനിന്നു തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ. മണ്ണിനടയിൽനിന്ന് ഇത്തരത്തിൽ ഒൻപത് തൊഴിലാളികളെയാണു രക്ഷപ്പെടുത്തിയതെന്നാണു റിപ്പോർട്ട്.
കൂനയായി കിടക്കുന്ന മണ്ണ് കൈ കൊണ്ടും ഉപകരണങ്ങളും ഉപയോഗിച്ചു കുഴിച്ച് അതിനുള്ളിൽനിന്ന് ആളുകളെ പുറത്തെടുക്കുന്നുണ്ടെങ്കിലും ഇതിനിടയിൽ മുകളിൽനിന്നു താഴേക്കു മണ്ണ് വീഴുന്നതും കുഴി വീണ്ടും അടയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ഖനി അപകടങ്ങൾ സാധാരണയാണ്. സുരക്ഷാ നടപടികളിലെ പാളിച്ചകളും മികച്ച സാമഗ്രികളുടെ കുറവും കാരണം ഏറെ അപകടം പിടിച്ച പണിയാണിതെന്ന് അറിഞ്ഞും പട്ടിണിയും ദുരിതവും കാരണം മറ്റൊരു മാർഗ്ഗവുമില്ലാതെ ഖനികളിൽ പണിയെടുക്കേണ്ടി വരുന്നവരാണ് ഇവിടങ്ങളിലെ തൊഴിലാളികൾ