ദില്ലി : ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ മുൻ പ്രസിഡന്റ് ബോള്‍സനാരോ അനുകൂലികള്‍ നടത്തുന്ന അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ പാരമ്പര്യമെന്നും ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ രംഗത്തെത്തിയതോടെ
അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സുപ്രീം കോടതിയും ഇവർ ആക്രമിച്ചു. നിലവില്‍ ഇവിടങ്ങള്‍ കലാപകാരികളുടെ നിയന്ത്രണത്തിലാണ്.
കലാപകാരികളെ നേരിടാൻ സൈന്യം രംഗത്തിറങ്ങി. കലാപകാരികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ അറിയിച്ചു. ബ്രസീലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കലാപം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.