Sunday, September 20, 2026

“വൈറ്റ് കോളർ ഭീകരർ” രാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കൾ; തുറന്നടിച്ച് ചിന്നാർ കോർ മേധാവി

ഷോപ്പിയാൻ: യുവാക്കളെ തീവ്രവാദികളാക്കുന്നതിനു പിന്നിലെ മാസ്റ്റർ ഗ്രൂപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ചിന്നാർ കോർ മേധാവി. ഷോപ്പിയാൻ മേഖലയിൽ നടക്കുന്ന ചില്ലായ് കലാൻ ആഘോഷത്തിനോടനുബന്ധിച്ചുള്ള ഉദ്ഘാടനവേളയിലായിരുന്നു മേധാവി ലെഫ് ജനറൽ ഡി.പി. പാണ്ഡെ (Devendra Pratap Pandey) ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നത് വൈറ്റ് കോളർ ഭീകരരാണെന്നും, അർബൻ ഭീകര നേതാക്കന്മാർ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്ത് ഭീകരർ രണ്ടു തരത്തിൽ ആക്രമണം നടത്തുകയാണ്. ഒരു വശത്ത് അവർ സാധാരണക്കാരെ കൊല്ലുന്നു. മറുവശത്ത് തെരഞ്ഞുപിടിച്ച് സുരക്ഷാ ഉദ്യോഗസ്ഥരേയും വകവരുത്തുന്നു. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് മുഖ്യധാരയിൽ നിൽക്കുന്ന ഉന്നതരെന്ന് നടിക്കുന്ന ചിലരാണ്. അത്തരക്കാരെ യുവാക്കൾ വലിയ തോതിൽ ആരാധിക്കുന്നത് അപകടമാണ്. അതിർത്തിയിലെ യുവാക്കളും ജമ്മുകശ്മീരിലെ യുവാക്കളും ഇത്തരം അപകടം തിരിച്ചറിയണമെന്നും പാണ്ഡെ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ജമ്മുകശ്മീരിൽ ആരു മരിച്ചാലും അത് ശത്രുക്കളെ സന്തോഷിപ്പിക്കും. അത് സൈനികനായാലും സാധാരണക്കാരായാലും അത് ഇന്ത്യക്ക് നഷ്ടം തന്നെയാണ്. അതേസമയം ഇന്ത്യയിലെ ഓരോ യുവാവും വിലപ്പെട്ടതാണ്. അവരെ ഭീകരരാക്കുന്നതിന് പിന്നിൽ വൈറ്റ്-കോളർ ഭീകരരാണ്. അവരാണ് യഥാർത്ഥത്തിൽ രാജ്യത്തിന്റെ ശത്രുക്കൾ. അവർ രാജ്യത്തിനകത്തുതന്നെയാണ്. അവരെ തകർക്കുക തന്നെവേണം. അവർ രാജ്യത്തിനു ണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.’ ലെഫ് ജനറൽ ഡി.പി. പാണ്ഡെ പറഞ്ഞു.

Related Articles

Latest Articles