കണ്ണൂര്‍: ചെണ്ടമേളം കാണാനെത്തിയ യുവതി കണ്ടത്ത് ജീവിതം തകർക്കുന്ന കാഴ്ച്. മാര്‍ബിള്‍ ഷോറും ഉദ്ഘാടനത്തിന് നടക്കുന്ന ചെണ്ടമേളം കാണാന്‍ ഇറങ്ങിയതാണ് കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ നവ്യ. തൊട്ട് മുന്നിലെ മലബാര്‍ കിച്ചണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവര്‍.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും കടയുടെ മുന്നില്‍ ആള്‍ക്കൂട്ടവും നിലവിളിയും ഉയരുന്നത് കണ്ടു. തളിപ്പറമ്പി ലേക്ക് പോകുകയായിരുന്ന ലോറി ബൈക്കിലിടിച്ചുണ്ടായ പകടം കണ്ട ഞെട്ടലിലായിരുന്നു നാട്ടുകാർ. അപകടം സംഭവിച്ചിടത്ത് ആംബുലന്‍സ് എത്തി അപകടത്തില്‍പ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് എത്തി നോക്കിയ നവ്യ അത് തന്റെ അച്ഛന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
നിലവിളിച്ച് പരക്കം പായുന്ന നവ്യയെ നാട്ടുകാര്‍ തൊട്ടടുത്ത കടയിലിരുത്തി. പിന്നീട് മാത്രമാണ് തന്റെ മകന്‍ ആഗ്നേയും അപകടത്തില്‍പ്പെട്ട കാര്യം ആ നവ്യ അറിയുന്നത്. ഒരേ സമയം അച്ഛന്റെയും മകന്റെയും മരണത്തിന് അപ്രതീക്ഷിതമായി സാക്ഷിയായ നവ്യയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കള്‍.
ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി പുറകില്‍ നിന്ന് ദേഹത്തു കൂടി കയറിയിറങ്ങിയായിരുന്നു ഇരുവരും മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിയാണ് ബൈക്കിടിലിച്ചത്.
ലോറി ഇടിച്ച് റോഡിലേക്ക് വീണ മഹേഷിന്റെയും ആഗ്നേയയുടെയും തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടം നടന്നതോടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ 54കാരനായ സതീഷ് കുമാറിനെ പൊലീസ് പിടികൂടിയിരുന്നു.
ചിറക്കല്‍ ക്ഷീരോത്പാദകസംഘത്തിലെ മുന്‍ ജീവനക്കാരനാണ് മഹേഷ് ബാബു. ഭാര്യ : വിനീത. മകന്‍ : നിഖില്‍. സഹോദരങ്ങള്‍ : മോഹനന്‍, ബേബി, വാസന്തി, ശൈലജ, ശ്യാമള. തളാപ്പിലെ എസ്.എന്‍. വിദ്യാമന്ദിര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്നേയ്. മൃതദേഹങ്ങള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ശനിയാഴ്ച സംസ്‌കരിക്കും.