Saturday, April 27, 2024
spot_img

വീണ്ടും ബോംബ് ഭീഷണി!!! കൊച്ചി കപ്പല്‍ശാല ബോംബിട്ട് തകർക്കും; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഭീഷണി സന്ദേശം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വീണ്ടും ബോംബ് ഭീഷണി. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണിയിൽ പറഞ്ഞിരിക്കുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞയാഴ്ചയും കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണ സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശദാംശങ്ങള്‍ ലഭിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു അന്ന് ഭീഷണിമുഴക്കിയിരുന്നത്.

അതേസമയം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി അഫ്‌ഗാൻ പൗരൻ ജോലി ചെയ്‌ത സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തുടർച്ചയായി കപ്പൽശാലയ്‌ക്കെതിരെ ഭീഷണി ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. കേസ് എൻഐഎയ്ക്ക് വിടാൻ പോലീസ് ശുപാർശ നൽകിയിരുന്നു. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. എന്നാൽ അന്വേഷണം എന്‍ഐഎക്കു വിടുന്നതു സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണം എന്നാണ് പോലീസ് നിലപാട്.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തിയ അഫ്‌ഗാൻ പൗരൻ ഈദ് ഗുൽ വര്‍ഷങ്ങളോളം പാകിസ്‌ഥാനിൽ ജോലി ചെയ്‌തിരുന്നതായി നേരത്തെ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഈദ് ഗുലിന്റെ ബന്ധുക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പ്രതിയുടെ അമ്മയുടെ സഹോദരന്‍മാരായ മൂന്നുപേരാണ് അറസ്‌റ്റിലായിട്ടുള്ളത്. അഫ്‌ഗാൻ പൗരനാണെന്നതു മറച്ചു വച്ചു ജോലി തരപ്പെടുത്തി നല്‍കിയതിനാണ് ഇവരെ അറസ്‌റ്റ് ചെയ്തത്. പ്രതിക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയ്യാറാക്കി നല്‍കിയിരുന്നു. ഇതില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Related Articles

Latest Articles