കോഴിക്കോട്:സംസ്ഥാനത്തും ജില്ലയിലും കോവിഡ് ടിപിആര്‍ കുതിച്ചുയർന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ജില്ലാ ഭരണകൂടം.
ജില്ലയിൽ പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ജില്ലയില്‍ പൊതുയോഗങ്ങള്‍ വിലക്കുമെന്നും ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നും നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിൽ 1,643 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയില്‍ ടി.പി.ആര്‍: 30.65 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
അതേസമയം ഒമിക്രോണ്‍ ബാധ രോഗപ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സോഷ്യൽമീഡിയകളിലെ പ്രചാരണം അസംബന്ധമാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.
മാത്രമല്ല ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.