മലപ്പുറം : എത്രനാൾ മുസ്ലീങ്ങൾക്ക് ബിജെപിയിൽ നിന്ന് അകന്നുനിൽക്കാനാകുമെന്ന് ബിജെപി സ്ഥാനാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ എം അബ്ദുൾ സലാം. വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ ഇന്നത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും എം അബ്ദുൾ സലാം വ്യക്തമാക്കി.
ഗ്യാൻവ്യാപി, സിഎഎ തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള കള്ളപ്രചാരണം മുസ്ലീം യുവജനങ്ങൾ തിരിച്ചറിയുമെന്ന് ഉറപ്പുണ്ട്. രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ഐയുഎംഎൽ കേരള പ്രസിഡൻ്റ് സാദിഖ് അലി ശിഹാബ് തങ്ങൾ വരെ പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങൾക്ക് പകരം ഭാവിയെ കുറിച്ച് മുസ്ലീം സമൂഹം ചിന്തിക്കണമെന്നും എം അബ്ദുൾ സലാം പറഞ്ഞു. അതേസമയം, മോദിയെക്കുറിച്ചുള്ള മുസ്ലീങ്ങളുടെ ധാരണ പതുക്കെ മാറുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏതെങ്കിലും മുസ്ലീമിനെ മോദി വേദനിപ്പിച്ചിട്ടുണ്ടോ? അവർ എന്തിന് മോദിയെ ഭയപ്പെടണം? മുത്തലാഖ് നിർത്തലാക്കിയതിന് മോദിയെ പിന്തുണയ്‌ക്കുന്ന നിരവധി മുസ്ലീം അമ്മമാരെ ഞാൻ കണ്ടിട്ടുണ്ടെന്നും എം അബ്ദുൾ സലാം വ്യക്തമാക്കി.
അതേസമയം, സിപിഎമ്മും കോൺഗ്രസും മതേതരത്വത്തിന്റെ പേരിൽ മുസ്ലീങ്ങളെ വഞ്ചിക്കുകയാണ്. മോദിയുടെ ഒരു രാഷ്‌ട്രം എന്ന ആശയം മതേതരത്വത്തിന് വളരെ മുകളിലാണ്, അത് എല്ലാ ആളുകളെയും ഉൾക്കൊള്ളുന്നു. എത്രനാൾ മുസ്ലീങ്ങൾക്ക് ബിജെപിയിൽ നിന്ന് അകന്നുനിൽക്കാനാകും ? മോദിയും ബി.ജെ.പി സർക്കാരും രാജ്യത്ത് തുടരാൻ പോകുന്നത് അഞ്ച് വർഷം മാത്രമല്ല, വരാനിരിക്കുന്ന ഇനിയുള്ള കാലമെല്ലാമാണെന്നും എം അബ്ദുൾ സലാം വ്യക്തമാക്കി.