ആലപ്പുഴ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സി.പി.എം നേതാവിനെതിരെ കേസ്. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനേയും മർദ്ദിച്ചതായാണ് പരാതി. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചു. സംഘർഷം രൂക്ഷമായതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിടുകയായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തി കേസ് എടുത്ത ആലപ്പുഴ പൊലീസിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവർ പ്രശാന്ത് ഇപ്പോൾ ചികിത്സയിലാണ്.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് ആലപ്പുഴ പറവൂരിലെത്തിയപ്പോൾ ബസ് കടന്നുപോകാൻ അനുവദിക്കാതെ പ്രശാന്ത് കാറോടിച്ചെന്ന് ബസ് ജീവനക്കാർ പറയുന്നു. വണ്ടാനം മെഡിക്കൽ കോളേജിന് സമീപം വാഹനം നിർത്തിയപ്പോൾ ബസ് ഡ്രൈവർ ഇത് ചോദ്യം ചെയ്തു.
തുടർന്ന് ബസ് മുന്നിൽ കയറി. പിന്നാലെ പ്രശാന്ത് ബസിനെ പിന്തുടർന്നെത്തി തടഞ്ഞു. ഡ്രൈവറെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രശാന്ത് വിളിച്ചറിയിച്ച സി.പി.എം പ്രവർത്തകരും ഡ്രൈവറെ തല്ലിച്ചതച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസുകാരനെയും പ്രശാന്തും സംഘവും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.